എല്ലാവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നു...

Dec 10, 2013



ഇങ്ങനെയൊരു കഥയുണ്ട്‌: കാറ്റില്‍ പെട്ട്‌ ആടിയുലയുന്ന തോണിയില്‍ ഭാര്യയും ഭര്‍ത്താവുമിരിക്കുന്നു. ഭയവിഹ്വലനായ ഭര്‍ത്താവ്‌ ഭാര്യയോട്‌ ചോദിച്ചു: “ഇത്ര ഭയപ്പെടേണ്ട സമയത്തും നീ എങ്ങനെയാണ്‌ സമാധാനത്തോടെ ഇരിക്കുന്നത്‌?” അപ്പോള്‍ തന്റെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത്‌ ഭര്‍ത്താവിന്റെ കഴുത്തിനു നേരെ ചേര്‍ത്തുപിടിച്ച്‌ ഭാര്യ ചോദിച്ചു: “നിങ്ങള്‍ക്ക്‌ പേടിയുണ്ടോ?” അയാള്‍ പറഞ്ഞു: “ഇല്ല.” “എന്തുകൊണ്ട്‌?” “എന്റെ കഴുത്തിനോട്‌ ചേര്‍ത്തു കത്തിചൂണ്ടിനില്‌ക്കുന്നത്‌ എന്നെ ഏറ്റവും സ്‌നേഹിക്കുന്ന എന്റെ ഭാര്യയാണ്‌. അതുകൊണ്ട്‌ എനിക്കൊട്ടും ഭയമില്ല”. അപ്പോള്‍ ഭാര്യ പറഞ്ഞു: “അതുതന്നെയാണ്‌ എന്റെയും സമാധാനം. എന്നെ ഏറ്റവും സ്‌നേഹിക്കുന്ന, ഞാന്‍ ഏറ്റവും സ്‌നേഹിക്കുന്ന എന്റെ നാഥനാണ്‌ ഈ കാറ്റും കോളുമെല്ലാം എന്റെ നേര്‍ക്ക്‌ അയച്ചത്‌. അതുകൊണ്ട്‌ ഞാനെന്തിന്‌ ഭയപ്പെടണം? എവിടെ തുടങ്ങണമെന്നും എവിടെ അവസാനിപ്പിക്കണമെന്നും കൂടുതല്‍ അറിയുന്നവന്‍ അവനാണ്‌.”
അല്ലാഹുവിന്റെ ഇഷ്‌ടം തിരിച്ചറയുമ്പോള്‍ നിര്‍ഭയത്വം കൈവരുന്നു. അല്ലാഹുവിനോടുള്ള ഇഷ്‌ടം പെരുകുമ്പോള്‍ നിര്‍ഭയത്വം ഇരട്ടിക്കുന്നു. അല്ലാഹുവിന്റെ ശക്തിയും മഹത്വവും തിരിച്ചറിയുമ്പോള്‍ സ്വന്തം ശരീരത്തെച്ചൊല്ലിയുള്ള ഭയപ്പാടുകളെല്ലാം നിസ്സാരമായിത്തോന്നുന്ന അനുഭവമുണ്ടാകും. ജീവിതത്തെക്കുറിച്ച ഭയവും അതോടെ ഇല്ലാതാകും. “നിങ്ങള്‍ അല്ലാഹുവെ സഹായിച്ചാല്‍ അവന്‍ നിങ്ങളെയും സഹായിക്കും. നിങ്ങളുടെ കാല്‍പാദങ്ങള്‍ക്ക്‌ കരുത്തു നല്‍കുകയും ചെയ്യും” എന്നത്‌ അല്ലാഹുവിന്റെ വാഗ്‌ദാനമാണ്‌.
നമ്മുടെ മക്കളെ നമ്മള്‍ എത്ര ഇഷ്‌ടപ്പെടുന്നുണ്ട്‌, ഒരുപാടൊരുപാട്‌. എത്ര പറഞ്ഞാലും തീരാത്ത അത്ര ഇഷ്‌ടം സ്വന്തം കുഞ്ഞുങ്ങളോട്‌ ഓരോരുത്തര്‍ക്കുമുണ്ട്‌. ചിലര്‍ക്കത്‌ പ്രകടിപ്പിക്കാനാവില്ലെങ്കിലും ഉള്ളില്‍ ആ സ്‌നേഹവും വാത്സല്യവും നിറഞ്ഞു കിടപ്പുണ്ട്‌.
ശരി. അത്ര സ്‌നേഹിച്ചും ലാളിച്ചും നാം വളര്‍ത്തിയ നമ്മുടെ മക്കള്‍ നമ്മെ അവഗണിച്ചാലോ, അത്‌ നമ്മുടെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തും. നാം ജീവിച്ചതു തന്നെ ആ മക്കള്‍ക്കു വേണ്ടിയാണ്‌. അധ്വാനിച്ചത്‌, സമ്പാദിച്ചത്‌, പിശുക്കു കാണിച്ചതുപോലും മക്കള്‍ക്കു വേണ്ടിയായിട്ടും, ജോലിയും ശമ്പളവുമായി കഴിഞ്ഞാല്‍ ഉപ്പയെയും ഉമ്മയെയും അവര്‍ പരിഗണിക്കാതെയായാല്‍ തീര്‍ച്ചയായും അത്‌ വല്ലാത്ത സങ്കടമാണ്‌. ആ മാതാപിതാക്കള്‍ വേദനയോടെ പറയും: “അവന്‍ ഞങ്ങളെ വിലവെക്കുന്നില്ല!” നോക്കൂ. ഇതേ വാക്ക്‌ സര്‍വശക്തനായ രക്ഷിതാവ്‌ അവന്റെ ചില അടിമകളെക്കുറിച്ച്‌ പറയുന്നു. സൂറതുല്‍ ഹജ്ജിലെ വചനം 74: “അവര്‍ അല്ലാഹുവിന്‌ നല്‍കേണ്ട വില തരുന്നില്ല!”
എന്താണ്‌ അല്ലാഹുവിന്‌ നമ്മള്‍ നല്‍കേണ്ട വില? ജീവിതത്തിലുടനീളം നാം നല്‍കുന്ന പരിഗണനയാണത്‌. ആരെക്കാളും എന്തിനെക്കാളും ഉപരിയായി അവന്‌ സമര്‍പ്പിക്കുന്ന ഇഷ്‌ടമാണത്‌.
അത്രയും ഇഷ്‌ടം അവനോട്‌ നമ്മുടെയുള്ളില്‍ നിറയുമ്പോള്‍ അവന്റെ മാര്‍ഗവും മാര്‍ഗദര്‍ശനവും നമുക്ക്‌ ഏറ്റവും പ്രിയങ്കരമായിത്തീരും. അവനോടൊത്തുള്ള ആരാധനാനിമിഷങ്ങള്‍ അനിര്‍വചനീയമായ ആനന്ദവേളകളാവും. അവന്റെ കല്‌പനകളെ അനുസരിക്കുമ്പോള്‍ വാക്കുകള്‍ക്കതീതമായ സന്തോഷമനുഭവിക്കും. “ഞാന്‍ കൊണ്ടുവന്ന കാര്യത്തെ നിങ്ങളുടെ ഇഷ്‌ടം പിന്തുടരുന്നതു വരെ നിങ്ങള്‍ വിശ്വാസിയാവുകയില്ല” എന്ന തിരുനബിയുടെ താക്കീതിന്റെ അര്‍ഥമതാണ്‌. അല്ലാഹുവിന്റെ ഇഷ്‌ടങ്ങളെയും തീരുമാനങ്ങളെയും നമ്മുടെ ഇഷ്‌ടമായി സ്വീകരിക്കുകയാണത്‌.
പരിഗണനകളില്‍ പ്രാമുഖ്യം അല്ലാഹുവിനുള്ളതാവണം. ശരീരം, വീട്‌, കുടുംബം, ജോലി, കച്ചവടം, സമയം, ഉറക്കം, സമ്പത്ത്‌… ഇങ്ങനെയുള്ള കുറെ പരിഗണനകളിലൂടെയാണ്‌ നമ്മുടെ ഓരോ നിമിഷവും കഴിഞ്ഞുപോകുന്നത്‌. അല്ലാഹുവിനുള്ള സ്ഥാനവും പദവിയും പ്രാധാന്യവും ഇവയുടെയെല്ലാം മുകളിലായിരിക്കണം. ഏറ്റവും ഇഷ്‌ടമുള്ളവനു വേണ്ടി ചെറിയ ഇഷ്‌ടങ്ങളെ ത്യജിക്കാനും നഷ്‌ടപ്പെടുത്താനും അപ്പോള്‍ മാത്രമേ നമുക്ക്‌ കഴിയൂ.
ഓരോ കാര്യങ്ങളില്‍ പെട്ട്‌ അല്ലാഹുവെ മറന്നുപോകുന്നതിനു പകരം ഓരോ കാര്യത്തിലും ആ നാഥനെ ഓര്‍ത്തെടുക്കുക എന്നത്‌ മഹാഭാഗ്യമാണ്‌. നമ്മുടെ മനസ്സില്‍ അല്ലാഹുവിനുള്ള സ്ഥാനമെത്രയാണോ അത്രയാണ്‌ അവന്റെയടുക്കല്‍ നമുക്കുള്ള സ്ഥാനമെന്ന്‌ തിരുനബി പഠിപ്പിച്ചിട്ടുണ്ടല്ലോ. അല്ലാഹുവെപ്പറ്റിയുള്ള ചിന്തയ്‌ക്കിടയില്‍ മറ്റു പലതിനെയും മറന്നാലും പല വിചാരങ്ങള്‍ക്കിടയില്‍ അല്ലാഹു മാഞ്ഞുപോകാതിരിക്കട്ടെ.
ഉന്നതനായൊരു പണ്ഡിതന്റെ പ്രാര്‍ഥന ഇങ്ങനെയായിരുന്നു: “അല്ലാഹുവേ, എനിക്കുള്ളതെല്ലാം നിനക്കുതരാം. നിന്റെ ഒരു തിരുനോട്ടം മതിയെനിക്ക്‌.’

Feb 26, 2013





സ്വാര്‍ഥരാവുക.
സ്വാര്‍ഥരാകാന്‍ പാടില്ലാത്തവരാണ്‌  നാം................

                                                                                 വ്യക്തിപരമായ ഇഷ്‌ടങ്ങളില്‍ ഒട്ടും സ്വാര്‍ഥതയില്ലാതെ ജീവിക്കാനാണ്‌ നമുക്കുള്ള നിര്‍ദേശം. പക്ഷേ, നാം കടുത്ത സ്വാര്‍ഥരാകേണ്ട ഒരു വിഷയം നമ്മുടെയെല്ലാം ജീവിതത്തിലുണ്ട്‌; അത്‌ നമ്മുടെ പരലോകമാണ്‌. പരലോകത്തിന്റെ കാര്യത്തില്‍ എത്ര സ്വാര്‍ഥമാകാന്‍ സാധിക്കുന്നുണ്ടോ അത്രയും വിജയം നമ്മുടെ കൂടെ പോരും. വ്യക്തിപരമായ ഇഷ്‌ടങ്ങളിലും നിലപാടിലും ഏറ്റവും കര്‍ക്കശമായ സമീപനം പുലര്‍ത്താന്‍ സാധിക്കേണ്ടതും പരലോകത്തിന്റെ കാര്യത്തിലായിരിക്കണം. ഭൗതിക കാര്യങ്ങളില്‍ എത്ര തന്നെ വിട്ടുവീഴ്‌ചയും മറ്റുള്ളവര്‍ക്കുള്ള പരിഗണനയും നല്‍കാന്‍ സാധിച്ചാലും പരലോകത്തിലേക്കുള്ള വിഷയങ്ങളില്‍ അതൊന്നും ഒട്ടും നമ്മെ സ്വാധീനിക്കരുത്‌.

 തനിച്ചിരുന്ന്‌ കരയുന്ന ആഇശ(റ)യോട്‌ തിരുനബി(സ) കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു : ``നരകത്തെക്കുറിച്ചോര്‍ത്ത്‌ കരഞ്ഞതാണ്‌ റസൂലേ; അന്ത്യനാളില്‍ അങ്ങ്‌ അങ്ങയുടെ കുടുംബത്തെ ഓര്‍ക്കുമോ?'' ഈമാന്‍ സ്വാധീനിക്കുമ്പോള്‍ മനസ്സില്‍ നിന്നുയരുന്ന ചോദ്യമാണിത്‌. തിരുനബി(സ)യുടെ മറുപടി പക്ഷേ, ആഇശാബീവിക്ക്‌ ഒട്ടും പ്രതീക്ഷ നല്‍കുന്നതായിരുന്നില്ല. ``ആഇശാ, മൂന്ന്‌ സന്ദര്‍ഭങ്ങളില്‍ ഒരാളും മറ്റൊരാളെ ഓര്‍ക്കില്ല. നന്മതിന്മകള്‍ തൂക്കുന്ന തുലാസിനടുത്ത്‌ വെച്ച്‌ -തന്റെ തുലാസ്‌ ഭാരം കുറയുമോ കൂടുമോ എന്ന ഭയമായിരിക്കും ഓരോരുത്തര്‍ക്കും. കര്‍മപുസ്‌തകങ്ങള്‍ കൊണ്ടുവരുമ്പോള്‍ -വലതുകൈയിലാണോ ഇടതുകൈയിലാണോ പിന്നിലൂടെയാണോ അത്‌ നല്‍കപ്പെടുക എന്നറിയുന്നതു വരെ. നരകത്തിന്‌ അഭിമുഖമായി പാലം വെക്കപ്പെടുമ്പോള്‍ -അത്‌ മുറിച്ചുകടക്കുന്നതു വരെ.'' (അബൂദാവൂദ്‌ 4755)

 പ്രപഞ്ചത്തിന്റെ എല്ലാ സംവിധാനങ്ങളും തകിടം മറിയുന്ന അന്ത്യനാളില്‍ ബന്ധങ്ങളുടെ ശക്തമായ ചരടുകളും തകര്‍ന്നുപോകുന്നു. കൊച്ചുകുഞ്ഞുങ്ങളെപ്പോലും നര ബാധിക്കുന്ന, ഭാരമേറിയ ആ ദിനത്തില്‍ (അദ്ദഹ്‌ര്‍ 27, മുസ്സമ്മില്‍ 17) ഓരോരുത്തര്‍ക്കും അവരുടെ കര്‍മങ്ങള്‍ മാത്രം തുണയ്‌ക്കെത്തുന്നു. ഇഷ്‌ടങ്ങളും സൗഹൃദങ്ങളും ബന്ധങ്ങളുമെല്ലാം തട്ടിത്തെറിപ്പിച്ച്‌ സ്വന്തം നേട്ടത്തിന്ന്‌ മാത്രമായി ഓടിപ്പായുന്ന ആ ദിനം ഓര്‍ക്കും തോറും ഹൃദയത്തില്‍ ഭയത്തിന്റെ തീനാളങ്ങള്‍ പടര്‍ന്നുകയറുന്നു! നാം ഓരോരുത്തരും ഏറ്റവും സ്വാര്‍ഥരാകുന്ന നിമിഷമാണ്‌ വിചാരണയുടെ നിമിഷം. വെയിലുകൊണ്ടും വിയര്‍പ്പൊഴുക്കിയും നാം വളര്‍ത്തിയെടുത്ത മക്കളോ കുടുംബമോ നമ്മെ തിരിഞ്ഞുനോക്കുന്നില്ല. നമുക്കും ആരെയും വേണ്ട. ആര്‍ക്കും ആരെയും ആവശ്യമില്ല. ശരി. അന്നു നമ്മള്‍ സ്വാര്‍ഥരായിപ്പോകും. എങ്കില്‍ ആ ദിവസത്തിനു വേണ്ടി ഇന്നും നമ്മള്‍ സ്വാര്‍ഥരായേ പറ്റൂ.

 മാരകരോഗം ബാധിച്ച്‌ ഗള്‍ഫില്‍ നിന്ന്‌ മടങ്ങിയെത്തിയ ഒരാളെ കണ്ടുമുട്ടി. നിറഞ്ഞ കണ്ണുകളോടെ കൈ മലര്‍ത്തി അയാള്‍ പറഞ്ഞതിങ്ങനെയായിരുന്നു: ``കുറെ നല്ല കാര്യങ്ങള്‍ ചെയ്യാമായിരുന്നു. ചെയ്‌തില്ല. മക്കളെന്നും കുടുംബമെന്നും പറഞ്ഞ്‌ പണമുണ്ടാക്കാന്‍ തിരിഞ്ഞു. ഒക്കെ തിരിച്ചറിഞ്ഞപ്പോഴേക്ക്‌ എന്റെ സമയവുമിതാ തീര്‍ന്നു...'' അലസജീവിതം നയിക്കുന്നവര്‍ക്കുള്ള താക്കീതാണിത്‌. ഏറെ ഗൗരവമുള്ള കാര്യങ്ങളില്‍ നിന്ന്‌ അകറ്റിനിര്‍ത്തി കൊച്ചു കാര്യങ്ങളിലേക്ക്‌ മനസ്സിനെ വ്യാപിപ്പിക്കുന്നത്‌ പിശാചിന്റെ സൂത്രമാണ്‌. പക്ഷേ, നമ്മുടെ കാര്യത്തില്‍ കൂടുതല്‍ വിജയിക്കുന്നത്‌ പിശാചാണ്‌4

 ഉമര്‍(റ) മരണപ്പെട്ടപ്പോള്‍ മുആവിയ(റ) പറഞ്ഞതിങ്ങനെയായിരുന്നു: ``അബൂബക്‌ര്‍ ദുനിയാവിനെ ആഗ്രഹിച്ചില്ല. ദുന്‍യാവ്‌ അബൂബകറിനെയും ആഗ്രഹിച്ചില്ല. ഉമറിന്റെ മുമ്പില്‍ ദുന്‍യാവ്‌ കുന്നുകൂടിയെങ്കിലും ഉമര്‍ തിരിഞ്ഞുനോക്കിയില്ല. നമ്മളോ, അകവും പുറവും ദുന്‍യാവില്‍ മുങ്ങിയിരിക്കുകയാണ്‌.'' നമ്മുടെ കാലത്ത്‌ കൂടുതല്‍ ശരിയായ സത്യമാണിത്‌. പരലോകം നമ്മുടെ ഹൃദയത്തെ ഇനിയും കീഴടക്കിയിട്ടില്ല. ആ വിചാരം ജീവിതമേഖലകളെ ഇനിയും വേണ്ട വിധം സ്വാധീനിച്ചിട്ടില്ല. അതിന്റെ പോരായ്‌മകള്‍ അകത്തും പുറത്തും വേണ്ടുവോളം കാണുന്നുണ്ട്‌.

 ഉമര്‍(റ) അസാധാരണ മാതൃകയാണ്‌. പരലോകബോധം ഹൃദയത്തിലുള്‍ച്ചേര്‍ന്നതിന്റെ സാക്ഷ്യമായിരുന്നു ആ ജീവിതം. ``നിന്റെ നാഥന്റെ ശിക്ഷ സംഭവിക്കുക തന്നെ ചെയ്യും. അതു തടയാന്‍ ആര്‍ക്കും സാധ്യമല്ല'' എന്ന ഖുര്‍ആന്‍ വചനം ആദ്യമായി കേട്ട ഉമര്‍, തലചുറ്റി വീണു. മൂന്ന്‌ ആഴ്‌ചയോളം പനിച്ചുകിടുന്നു. അങ്ങാടിയിലൂടെ നടക്കുമ്പോഴും ഉമറിന്റെ ചുണ്ടില്‍ ഈ ഖുര്‍ആന്‍ വചനമായിരുന്നു. പ്രാര്‍ഥനാസമയത്ത്‌ കൊച്ചുകുഞ്ഞിനെപ്പോലെ വിതുമ്പിക്കരഞ്ഞു. ആ മുഖത്ത്‌ കണ്ണീരൊഴുകിയ പാടുകളുണ്ടായിരുന്നുവത്രെ.

 പരലോകം എത്രയാണോ മനസ്സില്‍ വേരുപിടിക്കേണ്ടത്‌, അത്രയും വേരുപിടിച്ചത്‌ ഇഹലോകമായിരിക്കുന്നു. സുഖങ്ങള്‍ മതിവരാത്ത മനസ്സും ആര്‍ത്തിയൊടുങ്ങാത്ത ജീവിതവും പൂതി തീരാത്ത പണമോഹവും ആത്മാര്‍ഥത നഷ്‌ടപ്പെട്ട്‌ കര്‍മങ്ങളും ഭൗതികനേട്ടം കൊതിക്കുന്ന മതപ്രവര്‍ത്തനങ്ങളും സംഭവിക്കുന്നത്‌ അതുകൊണ്ടാണ്‌.

അല്ലാഹുവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയം കവിയുന്ന ഹൃദയവും പരലോകത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ വിതുമ്പുന്ന മനസ്സും നമ്മുടെ സമ്പാദ്യമാകട്ടെ.

My Twitter Updates

Live Broadcasting

saifalpy on livestream.com. Broadcast Live Free